തിരുവനന്തപുരം: രാജ്യസഭ അംഗമാകാൻ താത്പര്യമുണ്ടെന്ന് ഫുട്ബോൾ താരം ഐ എം വിജയൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും പി ടി ഉഷയ്ക്ക് നൽകിയത് പോലെ എം പി സ്ഥാനം തന്നാൽ സ്വീകരിക്കുമെന്നും ഐ എം വിജയൻ പറഞ്ഞു.
"മത്സരിക്കാൻ നിൽക്കണമെന്ന് പറഞ്ഞ് സുരേഷ് ഗോപി വിളിച്ചിരുന്നു. മത്സരിക്കാൻ ഇഷ്ടമില്ലെന്ന് ഞാൻ പറഞ്ഞു. എനിക്ക് ഏതെങ്കിലും ഒരു പാർട്ടിയുമായി അടുത്ത ബന്ധമില്ല. എല്ലാവരും വേണം എനിക്ക്. എല്ലാവരുടെയും സ്നേഹം മാത്രം മതി.
87-ൽ കരുണാകരൻ സർ ഉള്ളപ്പോഴാണ് എനിക്ക് ജോലി കിട്ടിയത്. സന്തോഷ് ട്രോഫി കിട്ടി ഞാൻ പോയപ്പോൾ എനിക്ക് ഡബിൾ പ്രമോഷനുണ്ടായിരുന്നു. പക്ഷേ ഞാൻ പ്രമോഷൻ വാങ്ങിയില്ല. കൊൽക്കത്തയിലേക്ക് പോയി 16 വർഷം കഴിഞ്ഞ് തിരിച്ചുവന്ന് വീണ്ടും പൊലീസിൽ കയറണമെന്ന് തോന്നി. അന്ന് കൊടിയേരി ആയിരുന്നു ആഭ്യന്തര മന്ത്രി. പൊലീസ് പേടിച്ചാണോ പോയതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വീടുണ്ടായിരുന്നില്ല അതാണ് പോയതെന്ന് ഞാൻ പറഞ്ഞു".2011 ൽ എസ്ഐ ആയി കയറിയപ്പോൾ ഉമ്മൻചാണ്ടി സാർ ആയിരുന്നു. അന്ന് എനിക്ക് ഡബിൾ പ്രമോഷൻ തന്നു. എനിക്ക് പത്മശ്രീ കിട്ടുമ്പോൾ ബിജെപി ആയിരുന്നു. പിന്നീട് പിണറായി സാറിനോട് പ്രമോഷൻ ചോദിച്ചിരുന്നു. നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. റിട്ടേയ്ഡ് ആകുന്നതിന്റെ തലേദിവസം എനിക്ക് പ്രമോഷൻ കിട്ടി.എന്നെ സംബന്ധിച്ച് മൂന്ന് പേരും എന്നോടൊപ്പമുണ്ട്. ഒരു പാർട്ടിക്കൊപ്പം തനിക്ക് നിൽക്കാനാകില്ലെന്നും ഐ എം വിജയൻ പറഞ്ഞു.

