ചിന്തിച്ചു, ചിന്തിച്ചു കുമ്പിട്ടിരിക്കവേ!
ചാരത്തു വീണെന്റെ കണ്ണുനീർത്തുള്ളികൾ!
ചാറ്റൽ മഴപോലെ ചാറിത്തുടങ്ങിയും,
പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടു മാരിയായ്.!
പെട്ടന്നുയർത്തി ഞാൻ, എൻ സിരസാകാവെ!
എന്താണുകാരണം എന്നൊന്നറിയാതെ!
തൊട്ടുതലോടിഞാൻ, എൻ നയനങ്ങളെ
ചോദിച്ചുപയ്യവെ,എന്താണിതിങ്ങനെ!
മെല്ലവെ ഓതി എൻ കർണ്ണപുടങ്ങളിൽ,
ഏറെനാളായിട്ടു, കെട്ടിക്കിടന്നയാ,
ദുഖമാം സാഗരം, പൊട്ടിപ്പുറപ്പെട്ടു.
എത്തിപ്പിടിച്ചു ഞാൻ എങ്കിലും നിൽക്കാതെ,
പെയ്തുപോയ് മാരിയായ്, നിന്നുടെ മുന്നിലായ്.!
പിന്നോട്ടുയാത്ര തുടങ്ങിയെൻ മാനസം,
ജീവിത ചക്രത്തിൻതാളു മറിച്ചു ഞാൻ.
സന്തോഷമേറുന്ന നേരത്തു കണ്ണുകൾ,
സന്തോഷ ആശ്രുവായ്, മുന്നിലായ് വന്നിടും!
ദുഖമാം സാഗരം ഓളമായ് എത്തുകിൽ,
ഇറ്റിറ്റു വീഴുമാ, കണ്ണീർ മുത്തുകൾ!
ഇത്തിരികണ്ണീർ, അടർന്നു വീണിടുമ്പോൾ,
ഒത്തിരി ആശ്വാസം, ഏകിടും ഹൃത്തതിൽ!
ഓർത്തുഞാൻ,എത്രമഹത്വരം,ഈകണ്ണീർ,
എന്നുമേ ഒപ്പമായ് ആശ്വാസമായവൾ!
ആരുമേ ഇല്ലെന്നുതോന്നുന്നവേളയിൽ,
ആലംബഹീനയായ് മാറുന്ന വേളയിൽ,
രോഗവും,ദുഖവും ഏറുന്ന വേളയിൽ
ഒറ്റപ്പെടലിന്റെ, തീവ്രമാം ജ്വാലയിൽ,
കണ്ണുനീരെന്ന ഈമാസ്മര ശക്തിയെ,
നെഞ്ചോടു ചേർത്തു ഞാൻ കെട്ടിപ്പുണർന്നുപോയ്!
ചുറ്റിനും ശൂന്യത മൂടുന്ന വേളയിൽ,
നെഞ്ചിലായ് വീണാശ്രു തട്ടിയുണർത്തിയും!
ഒറ്റയാൻ വേളയിൽ തൻ നിഴൽ മാത്രമായ്,
ഒപ്പമായ് വന്നു നീ ചുംബനം ഏകിടും!
ഇല്ലില്ലൊരിക്കലും ഏകനാകില്ല ഞാൻ,
എപ്പോഴും എന്റെമേൽ എൻ കണ്ണീർ കാവലായ്!
ആശ്വാസമേകുമീ കണ്ണീർ കണങ്ങളെ,
ആശ്രയമേകുന്ന സാന്ത്വനം ആണു നീ!
എന്നെന്നുമെപ്പോഴും, എന്നോടു ഒപ്പമായ്,
ചേർത്തെന്നെ നിർത്തും, പ്രിയ സഖി വന്ദനം!
എപ്പോഴുമെന്നെ തഴുകി തലോടുന്ന,
നിൻ മുൻപിലെന്നാശ്രു, പുണ്യപ്രണാമമേ!!!

ഉഷ നായർ ഡാളസ്

