അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റുകൾ; സംഭവത്തിൽ കർശന നടപടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
സൈബർ വിഭാഗം ഐ.ജിക്കാണ് മന്ത്രി നിർദേശം നൽകിയത്. ജിജോ ജോണിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിച്ച പോസ്റ്റുകൾക്ക് പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
മുൻകാലങ്ങളിൽ ജിജോ ജോൺ നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ കഴിയുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്‌പോണ്ടന്റായിരുന്ന ജിജോ ജോൺ പുത്തേഴം ബുധനാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിച്ചത്.

