PRAVASI

ഇന്ത്യയിലെ ആദ്യത്തെ എഐ സാക്ഷരതാ മണ്ഡലം എന്ന അതുല്യമായ നേട്ടം കൈവരിക്കാൻ കടുത്തുരുത്തി

Blog Image

കടുത്തുരുത്തി: ഇന്ത്യയിലെ ആദ്യത്തെ എഐ സാക്ഷരതാ മണ്ഡലം എന്ന അതുല്യമായ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കടുത്തുരുത്തിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമായി. ജലവിഭവ - ഭവന വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ ദീർഘവീക്ഷണത്തിൽ വിഭാവനം ചെയ്ത്, കഴിഞ്ഞ ജൂൺ മാസത്തിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്ത 'എഐ-ഐക്യം' പദ്ധതിയുടെ തുടർച്ചയായാണ് ഇപ്പോൾ മണ്ഡലത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിപുലമായ ട്രെയിനിംഗ് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇമ്മാനുവൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, മാനേജിംഗ് ട്രസ്റ്റി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയുടെ നേതൃത്വത്തിലാണ് ഈ മാതൃകാപരമായ പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം, വരുംതലമുറയെ രാജ്യാന്തര നിലവാരത്തിലുള്ള ഡിജിറ്റൽ അറിവിലേക്ക് നയിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
​പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ട്രെയിനിംഗ് ക്ലാസുകൾ വിജയകരമായി സംഘടിപ്പിച്ചു. പ്രമുഖ സാങ്കേതിക സ്ഥാപനമായ 'ആക്സിലറേറ്റ്' കമ്പനി സ്ഥാപകൻ അലൻ കെ. ആന്റണിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. കടുത്തുരുത്തി ഗവൺമെന്റ് സ്കൂളിൽ രാവിലെ 10 മുതൽ 12 വരെ നടന്ന സെഷനിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള നൂറ്റമ്പതിലധികം വിദ്യാർത്ഥികളും, സെന്റ് മൈക്കിൾസ് സ്കൂളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ നടന്ന സെഷനിൽ എട്ട് മുതൽ പത്ത് വരെയുള്ള ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളും പങ്കെടുത്തു. ഇരു സ്കൂളുകളിലുമായി ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് ആദ്യഘട്ട ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായത്. എഐ ടൂളുകൾ പഠനത്തിനായി എങ്ങനെ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാമെന്നും, സ്വന്തമായി ഒരു 'എഐ സ്റ്റഡി പ്ലാനർ' എങ്ങനെ തയ്യാറാക്കാമെന്നും ക്ലാസിലൂടെ കുട്ടികളെ തത്സമയം പഠിപ്പിച്ചു. കുട്ടികളിൽ വലിയ അക്കാദമിക് ഉണർവ് സമ്മാനിച്ച ഈ ട്രെയിനിംഗ് പ്രോഗ്രാം മണ്ഡലത്തിലെ വരുംതലമുറയുടെ ഡിജിറ്റൽ ശാക്തീകരണത്തിൽ വലിയൊരു നാഴികക്കല്ലാകും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.