വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായി നടക്കുന്ന തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കണ്ടെടുത്ത മറ്റൊരു മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ പരിശോധനകൾ തുടരുകയാണ്.
നേരത്തെ മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
Also Read:പബ്ലിക് പ്രൊസിക്യൂട്ടർ നിയമനം; സർക്കാരിന് തിരിച്ചടി, ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നൽകണമെന്ന് ഹൈക്കോടതി
ഇന്ന് രാവിലെ നടന്ന തിരച്ചിലിൽ ഒന്നാം സോണിൽ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹം ലഭിച്ചത്. ദുരന്തഭൂമിയിലെ പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയതാണ് വലിയ നേട്ടമായത്. പുഴയിൽ കിടന്നിരുന്ന ബസ്സും വാഹനങ്ങളുടെ ഭാഗങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് താഴുകയും, തെളിച്ചമുള്ള വെള്ളത്തിൽ പരിശോധന എളുപ്പമാവുകയും ചെയ്തു.
എൻ.ഡി.ആർ.എഫിന്റെ രണ്ട് ടീമുകൾ, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ്, വോളന്റിയർമാർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിശോധനയ്ക്കായി കഡാവർ ഡോഗ്സിനെയും രംഗത്തിറക്കിയിട്ടുണ്ട്. കാലാവസ്ഥ നിലവിൽ അനുകൂലമായത് തിരച്ചിലിന് വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്.

