PRAVASI

ചിലന്തിവിഷത്തിൽ കാൻസർ കോശങ്ങളെ തുരത്താൻ പോന്ന അത്ഭുത മരുന്ന് കണ്ടെത്തി മലയാളി ഗവേഷകർ

Blog Image

സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച അത്ഭുതങ്ങളെ വെല്ലുന്ന നേട്ടവുമായി മലയാളി ഗവേഷകർ. ചിലന്തിയുടെ വിഷത്തിൽ കാൻസർ കോശങ്ങളെപ്പോലും ഫലപ്രദമായി നശിപ്പിക്കാൻ ശേഷിയുള്ള പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം തെളിയിക്കുന്നു. പട്ടാമ്പി ഗവ. കോളേജിലെ സുവോളജി വിഭാഗം പ്രൊഫസർ ഡോ. എ.പി. അജയകുമാറിന്റെ നേതൃത്വത്തിലാണ് ലോകശ്രദ്ധ നേടിയ ഈ സുപ്രധാന ഗവേഷണം പൂർത്തിയായത്.

ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്നതും കോളനികളായി ജീവിക്കുന്നതുമായ ‘സ്റ്റെഗോഡിഫസ് സരസിനോറം’ എന്ന ചിലന്തിവർഗത്തിന്റെ വിഷഗ്രന്ഥിയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. പാലക്കാട് അട്ടപ്പാടി, കുമ്പിടി, തൃശ്ശൂർ പുല്ലൂറ്റ് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച ചിലന്തികളെ ഐ.ഐ.ടി. ബോംബെയുൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ അതിനൂതന വിശകലനങ്ങൾക്ക് വിധേയമാക്കി. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘നെയ്ച്ചർ സയന്റിഫിക്സ് റിപ്പോർട്ട്‌സി’ന്റെ പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിലന്തിവിഷത്തിന്റെ രാസഘടന പരിശോധിച്ച സംഘം 32 പ്രോട്ടീനുകളും 31 പ്രോട്ടീൻ ഘടകങ്ങളും അമിനോ ആസിഡുകൾ ഉൾപ്പെടെയുള്ള 81 സുപ്രധാന മെറ്റബോളൈറ്റുകളും കണ്ടെത്തി. കാൻസർ ഇമ്മ്യുണോ തെറാപ്പിയിലും ആന്റിബയോട്ടിക്കുകളുടെ വികസനത്തിലും നിലവിൽ ഉപയോഗിച്ചുവരുന്ന നിർണായക പ്രോട്ടീനുകൾ ഇതിൽ ഉൾപ്പെടുന്നു എന്നത് ഔഷധലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കാൻസർ ഗവേഷണങ്ങളിൽ ഔഷധപരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡാൽട്ടൺസ് ലിംഫോമ അസൈറ്റീസ് കാൻസർ കോശങ്ങൾക്കെതിരേ ഈ വിഷഗ്രന്ഥി മികച്ച കോശനാശകശേഷിയും ഉയർന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളും പ്രകടിപ്പിച്ചു.

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിലെ ഗവേഷകരായ വീണ വേണുഗോപാൽ, എം.കെ. രോഹിത്, ഡോ. വി.എസ്. ബിനിത, ഡോ. അരുണാക്ഷരൻ നാരായണൻ കുട്ടി, പ്രൊഫ. വൈ. ഷീബു വർധനൻ, രാജേഷ് ഉണ്ണത്ത്പാടി, ഡോ. ബിജി പുള്ളിത്തടത്തിൽ, തേജ ബോലിസെട്ടി, ഡോ. രാജ്ദീപ് ദാസ്, ഡോ. സൂധർ രാമവർമ്മ, ഡോ. കെ.എൻ. ജയരാജ് തുടങ്ങിയ പന്ത്രണ്ടംഗ മലയാളി ഗവേഷക സംഘമാണ് ഈ അഭിമാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. കാൻസർ, ബാക്ടീരിയൽ രോഗങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള ഭാവിയിലെ നൂതന മരുന്നുനിർമാണ രംഗത്ത് ഈ കണ്ടെത്തൽ വലിയൊരു വഴിമാറ്റമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.